കൽപ്പറ്റ: ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ കിഗാലിയിൽ നടക്കുന്ന ലോക കാർഷിക-വനവത്കരണ സമ്മേളനത്തിൽ പങ്കെടുക്കുന്നവരിൽ കേരള കാർഷിക സർവകലാശാലയിലെ വനശാസ്ത്ര കോളജിൽ നിന്നുള്ള ഗവേഷക സംഘവും.
കാർഷിക സർവലാശാല ഡയറക്ടർ ഓഫ് എഡ്യുക്കേഷനും സിൽവികൾച്ചർ ആൻഡ് അഗ്രോഫോറസ്ട്രി വിഭാഗം മേധാവിയുമായ ഡോ.ടി.കെ. കുഞ്ഞാമു, കേരള ബയോഡൈവേഴ്സിറ്റി ബോർഡ് അംഗവും ഫോറസ്റ്റ് ബയോളജി ആൻഡ് ട്രീ ഇംപ്രൂവ്മെന്റ് വിഭാഗം മേധാവിയുമായ ഡോ.എ.വി. സന്തോഷ്കുമാർ, സിൽവികൾച്ചർ ആൻഡ് അഗ്രോഫോറസ്ട്രി വിഭാഗം പ്രഫസറും ഓൾ ഇന്ത്യ കോഓർഡിനേറ്റഡ് റിസർച്ച് പ്രോജക്ട് ഓണ്‍ അഗ്രോഫോറസ്ട്രി ഇൻ ചാർജുമായ ഡോ.വി. ജമാലുദ്ദീൻ, അസിസ്റ്റന്റ് പ്രഫസർ പി. നിയാസ്, ഗവേഷകരായ ഡോ.സുസ്മിത ശിൽ, എൽദോസ് ജോർജ്, സജിത സിറിൽ എന്നിവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കാർഷിക വനവത്കരണവുമായി ബന്ധപ്പെട്ട് കേരള കാർഷിക സർവകലാശാലയിൽ നടന്ന ഗവേഷണങ്ങളും പ്രായോഗിക സാധ്യതകളും അന്താരാഷ്ട്ര ഗവേഷകരുടെ മുന്നിൽ ഇവർ അവതരിപ്പിച്ചു. 20ന് ആരംഭിച്ച സമ്മേളനം ഇന്ന് സമാപിക്കും.
കാലാവസ്ഥാവ്യതിയാനത്തിന് അനുസൃതമായ കാർഷിക സന്പ്രദായങ്ങൾ, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത, ഏകോപിത കാർഷിക വ്യവസ്ഥ എന്നിവയാണ് ലോകസമ്മേളനത്തിന്റെ കേന്ദ്രീയ വിഷയങ്ങൾ. "കാർഷിക വനവത്കരണം ജനങ്ങൾക്കും ഭൂമിക്കും ലാഭത്തിനും വേണ്ടി' എന്ന സന്ദേശമാണ് സമ്മേളനം നൽകുന്നത്.